Friday, August 16, 2019

നൗഷാദ്, വഴിയോര കച്ചവടക്കാരന് എന്ന റിയൽ ഹീറോ !!


നൗഷാദ് എന്ന വഴിയോര കച്ചവടക്കാരനാണ് ഇപ്പോൾ നമ്മുടെ ഹീറോ.

തൻ്റെ കടയിൽ വിൽപനയ്ക്കുവേണ്ടി വാങ്ങിവെച്ചിരുന്ന വസ്ത്രങ്ങൾ മുഴുവൻ അദ്ദേഹം ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സംഭാവന ചെയ്തു ! വലിയ ചാക്കുകളിൽ നിറച്ചാണ് വസ്ത്രങ്ങൾ കൊണ്ടുപോയത് ! ഇത് ഭീമമായ നഷ്ടം വരുത്തിവെയ്ക്കില്ലേ എന്ന ചോദ്യത്തോട് നൗഷാദ് പ്രതികരിച്ചത് ഇപ്രകാരമാണ്-

''നമ്മൾ ഈ ഭൂമിയിൽ വരുമ്പോൾ ഒന്നും കൊണ്ടുവരുന്നില്ല.പോവുമ്പോൾ ഒന്നും കൊണ്ടുപോവുകയുമില്ല....''

ഇങ്ങനെയൊക്കെ ചിന്തിക്കാനും പ്രവർത്തിക്കാനും എത്ര പേർക്ക് കഴിയും!?

ധനികർ നടത്തുന്ന ജീവകാരുണ്യപ്രവർത്തനങ്ങളുമായി ഇതിനെ താരതമ്യം ചെയ്യാനാവില്ല.ജീവിതത്തിൻ്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന ഒരു മനുഷ്യനാണ് തൻ്റെ സമ്പാദ്യം മുഴുവനും വാരിക്കൊടുത്തത് !

സംഭവത്തിൻ്റെ വീഡിയോ കണ്ടവർക്കറിയാം.''മതി'' എന്ന് രക്ഷാപ്രവർത്തകർ പറഞ്ഞിട്ടും നൗഷാദ് വസ്ത്രങ്ങൾ ചാക്കിൽ നിറച്ചുകൊണ്ടിരുന്നു ! എന്തൊരു ആവേശമായിരുന്നു ആ പാവത്തിന് !സൗജന്യമായി കിട്ടിയ സാധനങ്ങൾ പോലും മറ്റൊരാൾക്ക് കൊടുക്കാത്ത മനുഷ്യരൊക്കെ അത് കണ്ട് അന്തംവിട്ടിട്ടുണ്ടാവണം !

മാസം ഒരു ലക്ഷം രൂപയോളം ശമ്പളമുണ്ടായിട്ടും ഒരു രൂപ പോലും ദുരിതാശ്വാസനിധിയിലേക്ക് നൽകാത്ത ആളുകളെ എനിക്കറിയാം.

നാടിനുവേണ്ടി ചില്ലിക്കാശുപോലും ചെലവാക്കാത്ത വൻകിട ബിസിനസ്സുകാരെയും പരിചയമുണ്ട്.

തങ്ങളുടെ കൈവശമുള്ള പഴയ സാധനങ്ങളെല്ലാം കൊണ്ടുചെന്ന് തള്ളാനുള്ള കേന്ദ്രങ്ങളാണ് ദുരിതാശ്വാസ ക്യാമ്പുകൾ എന്ന് വിശ്വസിക്കുന്നവരുമുണ്ട്...

അവർക്കിടയിലാണ് നൗഷാദും ജീവിക്കുന്നത്.പ്രൈസ് ടാഗ് പോലും കളയാത്ത ഡ്രെസ്സുകളാണ് അദ്ദേഹം നൽകിയത് !

പ്രളയം മൂലം കഷ്ടപ്പെടുന്ന സാധുക്കളെ സാമ്പത്തികമായി സഹായിക്കരുതെന്ന് ആഹ്വാനം ചെയ്യുന്ന പല വിഷജന്തുക്കളെയും നിങ്ങൾ ഇതിനോടകം കണ്ടുകാണും.അത്തരക്കാരുടെ ജന്മശത്രുക്കളാണ് മുസ്ലീങ്ങൾ.

ഇസ്ലാം മതവിശ്വാസികളെ കൂട്ടത്തോടെ പാക്കിസ്ഥാനിലേക്ക് അയക്കേണ്ടതാണെന്ന് ഉറച്ചുവിശ്വസിക്കുന്ന ധാരാളം ആളുകളുണ്ട്.ചാനലുകളിൽ മുസ്ലിം അവതാരകരെ കാണുമ്പോൾ കണ്ണും ചെവിയും ഒക്കെ പൊത്തുന്നത് അത്തരക്കാരാണ്.മുസ്ലീങ്ങളുടെ ഇവിടത്തെ വാസം ആരുടെയൊക്കെയോ ഒൗദാര്യമാണെന്ന് ധരിച്ചുവെച്ചിരിക്കുന്ന വിവരദോഷികൾ !

ഏതെങ്കിലുമൊരു വിഡ്ഢി എെ.എസിൽ ചേർന്നാൽ അതിൻ്റെ പേരിൽ മൊത്തം മുസ്ലിം സമുദായത്തെയും അധിക്ഷേപിക്കും.ദിവസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞിനെ 'ജിഹാദി' എന്ന് വിളിക്കും.യുദ്ധം വരുമ്പോൾ മുസ്ലിം നാമധാരികളുടെയെല്ലാം ദേശസ്നേഹം അളന്ന് മാർക്കിടും.അവർ പ്രാകൃതരാണെന്ന് ആരോപിക്കും.മുസ്ലീങ്ങൾ താമസിക്കുന്ന പ്രദേശത്ത് വെള്ളം കയറുമ്പോൾ ഊറിച്ചിരിക്കും !

അത്തരം വർഗീയവാദികൾ ഇവിടെ ഉള്ളിടത്തോളം കാലം 'നൗഷാദ് ' എന്ന പേര് ഉറക്കെത്തന്നെ പറയണം.ആ മനുഷ്യൻ ഒരു മുസൽമാനാണ്.ദൈവവിശ്വാസിയാണ്.പക്ഷേ അദ്ദേഹം വസ്ത്രങ്ങൾ കൊടുത്തുവിട്ടിരിക്കുന്നത് മുസ്ലീങ്ങൾക്കുവേണ്ടി മാത്രമല്ല.ജാതിമതഭേദമെന്യേ എല്ലാവർക്കും ഉപയോഗിക്കാം അവ.ആ വികാരമൊക്കെ മതഭ്രാന്തൻമാർക്ക് മനസ്സിലാവുമോ!?

നൗഷാദ് മാത്രമല്ല,കഴിഞ്ഞ പ്രളയത്തിൻ്റെ സമയത്ത് സ്ത്രീകൾക്ക് ബോട്ടിൽക്കയറാൻ തൻ്റെ മുതുക് കുനിച്ചുകൊടുത്ത ജൈസലും ഒരു മുസൽമാനായിരുന്നു.അവരോട് ദേശസ്നേഹം തെളിയിക്കാൻ നിരന്തരം ആവശ്യപ്പെടുന്ന ഏർപ്പാട് ഇനിയെങ്കിലും അവസാനിപ്പിച്ചുകൂടേ?

നൗഷാദിൻ്റെ കവിളിൽ ചുംബിച്ച നടൻ രാജേഷ് ശർമ്മയോട് അസൂയ തോന്നുന്നു.ഈ മനുഷ്യനെ ചേർത്തുനിർത്തി ഒരുമ്മ കൊടുക്കാൻ ഇപ്പോൾ ആരാണ് മോഹിക്കാത്തത്!?

നൗഷാദിക്കാ...ഉമ്മകൾ...😍



ന്യൂസ് അവറുകളില്‍‍ നൗഷാദ്ക്ക പറയുന്നതൊക്കെ എഴുതി വയ്ക്കേണ്ട അവസ്ഥയാണ്. അതൊക്കെ മട്ടാഞ്ചേരി സ്ലാങ്ങുള്ള നാട്ടുകാരന്‍റെ രാഷ്ട്രീയമറിവാണ്.

“ബിസിനെസ്സ് ഒക്കെ ഡൌണ്‍ ആണ്. എല്ലാരേം ഡൌണ്‍ ആണ്. നോട്ടു നിരോധനം ഒക്കെ വന്നേന് ശേഷം എല്ലാരെ ബിസിനെസ്സും കുറവാണ്."

"പിന്നെ മാളൊക്കെ വന്നപ്പോ എല്ലാരും അവടെ പോയാണ് സാധനം വാങ്ങണത്. ബ്രോഡ് വേന്ന് ഒന്നും ആളോള് സാധനം വാങ്ങുന്നില്ലല്ലോ. ഈ ലുലു മാളില്‍ ഒക്കെ നാല്പത് ശതമാനം, അമ്പത് ശതമാനം ഡിസ്ക്കൌണ്ട് കൊടുക്കുമ്പോ അവര് അവടെന്നാണ് വാങ്ങണത്.”

പരാതികളില്ലാത്ത ഒച്ചയില്‍ മൂപ്പര് പറയണത് നമ്മള്‍  വലിയ വായില്‍ കൊറേ കാലമായി പറയണ രാഷ്ട്രീയമാണ്.  ആകോളവല്‍ക്കരണം, മുതലാളിത്ത രാഷ്ട്രീയം, ആഗോളഭീമന്മാര്‍ എന്നൊക്കെ പറഞ്ഞ, ഇന്നും സിനിമാക്കാരും
ടി വിക്കാരും കളിയാക്കണ ടേംസ്.
മോഡി സര്‍ക്കാര്‍ വന്നതിനു ശേഷം അവരുടെ നയപരമായ വീഴ്ച കൊണ്ട് ഇന്ത്യന്‍ എക്കോണമിയുടെ അവസ്ഥ. വന്‍കിട കോപ്പറെറ്റ്സ് മാര്‍ക്കറ്റ് പിടിക്കുമ്പോ അരികിലായി പോകുന്ന റീട്ടൈല്‍ കച്ചവടക്കാര്‍ ഇതൊക്കെയാണ് നൌഷാദ് സിമ്പിള്‍ ആയി പറഞ്ഞത്.

ഇന്നലെ ലാഭം തന്നെ വേറെയെന്തോ ആണെന്ന് തിരിച്ചു വച്ച മനുഷ്യനാണ്.  കയ്യിലുള്ള ഇന്‍വെസ്റ്റ്‌മെന്റ് മൊത്തം പെറുക്കി എടുത്തു ഫ്രീയായി കൊടുത്തിട്ടാണ് ആ മനുഷ്യന്‍ പറഞ്ഞത് എനിക്കിതൊക്കെ ലാഭമല്ലേ എന്ന്.  അതെന്ത് ലാഭമെന്നു എം ബി എക്കാരന്‍റെ ഒരു കണക്കിനും മനസ്സിലാവില്ല. അവടെ ചിതറിപ്പോവുന്നത് ക്യാപിറ്റലിസത്തിന്‍റെ ചില നരേറ്റീവാണ്. കുറച്ചധികം മനുഷ്യന്മാര്‍ ഇങ്ങനെ ലാഭം കണക്കാക്കിയാല്‍‍ പൊട്ടി പോണ സാധനമാണത്. 

‍നമ്മുടെ നക്കി കൊല്ലലില്‍  നിന്ന് കൂടി ആ മനുഷ്യന് അതിജീവിക്കാന്‍ പറ്റട്ടെ എന്നെ ഉള്ളു. നൗഷാദായി തന്നെ ജീവിക്കാന്‍ പറ്റട്ടെ. സ്നേഹിച്ചാല്‍, സഹായിച്ചാല്‍ നമ്മുടെ നാട്ടാര്‍ക്ക് ഒരു പ്രശ്നമുണ്ട്. നാട്ടാരുടെ‍ മോറല് അനുസരിച്ച്, എളിമയടെ ജീവിക്കണം. അതിപ്പോ സൗമ്യന്‍റെ അമ്മ ആയാലും, ഹനാന്‍ ആയാലും. അങ്ങനെ നടന്നില്ലെങ്കി ഉണ്ടാവുന്ന അക്രമം ഭീകരമാണ്. എല്ലാത്തിനെയും ആ മനുഷ്യന് മറികടക്കാന്‍ പറ്റട്ടെ. നൗഷാദ് ഇക്ക അവടെ തന്നെ ഉണ്ടാവും. നമുക്ക് നിരുപാധികം സ്നേഹിക്കാം. പക്ഷേ ഇപ്പൊ ജീവിതം തീര്‍ന്ന കുറച്ചു മനുഷ്യരുണ്ട്. പ്രതീക്ഷയറ്റവർ, കൂരയില്ലാത്തവർ, ഉറ്റവരില്ലാത്തവർ, നൗഷാദ് ഇക്കയെ പോലെ കൈമെയ് മറന്നു അവരെ സഹായിക്കണ്ട നേരമാണ്.

സ്നേഹത്തോടെ..
© നിയാസ് പന്തപ്പിലാൻ
💙
💚💛💜💙💚💛💜💙💚💛💜💙💚💛💜

No comments:

Post a Comment

ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസം മിതാലി രാജ്.

ലോകക്രിക്കറ്റില്‍ പകരം വയ്ക്കാനാകാത്ത നേട്ടവുമായാണ് വനിതാ ക്രിക്കറ്റര്‍ മിതാലി രാജ് (Mithali Raj) പാഡഴിച്ചത്. വനിതാ ഏകദിനത്തില്‍ ഏറ്റവുമധികം...